Job 26

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?
ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
3ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു?
ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു?
ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;
5വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ
പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.
6പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു;
നരകം മറയില്ലാതെയിരിക്കുന്നു.
7ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു;
ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
8അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു;
അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.
9തന്റെ സിംഹാസനത്തിന്റെ ദൎശനം അവൻ മറെച്ചുവെക്കുന്നു;
അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം
വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.
11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു;
അവന്റെ തൎജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.
12അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു;
തന്റെ വിവേകംകൊണ്ടു രഹബിനെ തകൎക്കുന്നു.
13അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;
അവന്റെ കൈ വിദ്രുതസൎപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
14എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ;
നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.
അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?
Copyright information for Mal1910